എങ്ങോ നിന്നെത്തി,യിമ്മട്ടിവിടെയൊരുവിധം ചൊല്ലിയാടിക്കഴിഞ്ഞാ-
ലെങ്ങോ പോകേണ്ട ജീവന്നരനിമിഷമനങ്ങാതിരിക്കാവതല്ല.
ഒന്നും വേണ്ടെന്നു വെയ്ക്കുന്നവനൊരു മഠയന്‍, വിശ്രമം ഭോഷ്ക്കുമാത്രം
വന്നും പോയും നടക്കും വികൃതികളവസാനിച്ചിടും നാള്‍വരേയ്ക്കും!
എം. എന്‍. പാലൂര്‍(കല്യാണക്കാഴ്ച)

"എന്നെബ്ബന്ധനമുക്തയാക്കുവതിനായ് ജീവന്‍ വെടിഞ്ഞോൻ നിന-
ക്കിന്നെമ്മട്ടിലൊടുക്കമിങ്ങു വിട ചൊന്നീടും ഹതാത്മാവിവള്‍."
തന്നെഞ്ചിൽ കനലേവമാളിയുഴലും സാധ്വിക്കൊരാശ്വാസമായ്,
തൻ നെൺപിങ്ങനെ ഗുപ്തഭാഷയിലുരച്ചീടുന്നിതാർദ്രം ദ്വിജം:
ജോയ് വാഴയിൽ(നിലാനിർഝരി)
 

എങ്കിലും നിമിഷമിത്രയൊക്കെയും
പങ്കിടാനരിയ ഭാഗ്യമാര്‍ന്നു നാം,
തങ്കിടേണ്ട കദനം, മറഞ്ഞൊരാ
പൊന്‍കിനാവുകളെയോര്‍ത്തു കേഴൊലാ.
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

എട്ടാണ്ടെത്തിയ മോരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു-
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയിൽ മോരൊഴിച്ചു വഷളായ്‌ തീർത്തോരു കൂട്ടാനുമീ-
മട്ടിൽ ഭക്ഷണമുണ്ടു ഛർദ്ദി വരുമാറെർണ്ണാകുളം ഹോട്ടലിൽ.
ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍

എണ്ണിടു,ന്നൊളിവില്‍ വന്നു പീഡയാം-
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും,
തിണ്ണമങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ത്തുടച്ചതും.
കുമാരനാശാന്‍(നളിനി)

ഏതാനും ദിനമായി, ദാശരഥി വന്നെത്തീ വനത്തില്‍; മഹാൻ
താതാത്മപ്രയതന്‍ ജടായുവൊടു ചോദിച്ചൂ ഗ്രഹിച്ചൊക്കെയും.
സീതാദേവി വദിച്ച മട്ടിലനഘന്‍ മോക്ഷം വരിച്ചൂ, വരം
ധാതാവിന്‍ കരപല്ലവങ്ങളിലമർന്നേറ്റം കൃതാർത്ഥാത്മനായ്.
ജോയ് വാഴയിൽ(നിലാനിർഝരി)
 

എതിരറ്റ യമാദിശിക്ഷയാല്‍
വ്രതികള്‍ക്കും ബഹുമാന്യനമ്മഹാന്‍;
ക്ഷിതിപാലകധര്‍മ്മദീക്ഷയാര്‍-
ന്നതിവര്‍ത്തിപ്പു സമസ്തരാജകം.
കുമാരനാശാൻ (ചിന്താവിഷ്ടയായ സീത)

ഏതാകിലും ദയവുചെയ്തു തിരിച്ചുപോകാന്‍
നീ താമസിക്കരുതപേക്ഷയിതൊന്നു താന്‍ മേ;
താതാവമാനകരമാകിയ കൃത്യമെങ്ങു?
വീതാഘമാം കുലവധൂജനമെങ്ങു ഭദ്രേ?
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)
 

ഏവം ബാലഹിതം ശ്രവിച്ചു മൃതിയും സന്ദേഹമാർ,ന്നേതു മ-
ട്ടാ വാഗ്ദാനനിവൃത്തി നേടു,മൊരു മർത്ത്യന്നേകുകെന്നോ പൊരുൾ?
ദേവൻ പിന്നെ,യമൂല്യമേകി മൃതി തൻ ഗൂഢം രഹസ്യം, മഹാ-
ത്മാവായ് മാറിയനശ്വരം പരമമാം സത്യം ഗ്രഹിച്ചോനവൻ.
ജോയ് വാഴയിൽ(മണൽവരകൾ)
 

എതിരിടുവതിനെത്തി നില്ക്കുമെന്‍
സുതരൊടുരച്ചു മദീയനിര്‍ണ്ണയം:
'കുതിരയെയിവര്‍ കെട്ടിയി,ന്നതീ-
ക്കതിരവവംശജരാര്‍ന്ന ദായമാം.'
ജോയ് വാഴയില്‍(രാമാനുതാപം)

എന്തിന്നു ഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്‍പിതമാണു തായേ!
ചിന്തിക്ക, ജാതിമദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയ,രെന്തിനയേ സ്വരാജ്യം?
കുമാരനാശാന്‍

എന്തിത്ര വെമ്പ?- ലിഹ തെല്ലിട നില്ക്ക, താത-
നന്ത:പുരേ കിമപി വിശ്രമമേല്ക്കയത്രേ.
ചന്തത്തിലേവമുരചെയ്തു ഗണേശനപ്പോള്‍
തന്‍തമ്പിയായ്ക്കരുതുമാ ദ്വിജനെത്തടുത്താന്‍.
വള്ളത്തോള്‍(ശിഷ്യനും മകനും) 

എന്തുവാനഭിമതന്‍ കഥിക്കുമോ?
എന്തുവാന്‍ കരുതുമോ മഹാനിവന്‍?
ചിന്തയേവമവളാര്‍ന്നു; തുഷ്ടിയാല്‍
ഹന്ത! ചെയ്തു യമി മൗനഭേദനം.
കുമാരനാശാന്‍(നളിനി)

എല്ലായ്പൊഴും പ്രണതശിഷ്യനു ദേശികങ്കല്‍
ചെല്ലാം സ്ഥലം, സമയമെന്നിവ നോക്കിടേണ്ട;
നില്ലായ്ക പാഴ്തൊഴിലിനെന്നു നടന്നു വിപ്രന്‍,
ചൊല്ലാര്‍ന്ന വിഘ്നപതിയേറ്റു വിലക്കി വീണ്ടും.
വള്ളത്തോള്‍(ശിഷ്യനും മകനും)

ഏവമോര്‍ത്തുമഥ വീര്‍ത്തുമാര്‍ന്നിടും
ഭാവചാപലമടക്കിയും ജവം
പാവനാംഗി പരിശങ്കമാനയായ്
സാവധാനമവനോടു ചൊല്ലിനാള്‍.
കുമാരനാശാന്‍(നളിനി)

ഏവമോതിയിടരാര്‍ന്നു കണ്ണുനീര്‍
തൂവിനാള്‍ മൊഴി കുഴങ്ങി നിന്നവള്‍;
ഭാവശാലികള്‍ പിരിഞ്ഞു കൂടിയാ-
ലീവിധം വികലമാം സുഖോദയം.
കുമാരനാശാന്‍(നളിനി)

എന്തൊക്കെയോ ഹന്ത കഥിച്ചു വീണ്ടും
സുതാംഗഭംഗാര്‍ദ്ദിതയായ ദേവി;
ഭര്‍ത്താവതിന്നുത്തരമൊന്നുമോതീ-
ലുല്‍ക്കണ്ഠ പാര്‍ശ്വസ്ഥിതര്‍ പാഴിലേന്തി!
വള്ളത്തോൾ(ശിഷ്യനും മകനും)

എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ!
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?
കുമാരനാശാൻ (വീണപൂവ്‌)

എന്നാത്മാവിനെ ഞാനയച്ചു പരലോകത്തിന്‍റെ സത്യം ഗ്രഹി-
ച്ചെന്നോടോതുവതിന്നദൃശ്യതരമാം മാര്‍ഗ്ഗത്തിലൂടാശയാല്‍;
മന്ദം മന്ദമതെന്നടുത്തു തിരിയെപ്പോന്നീവിധം ചൊല്കയായ്:
ഒന്നേയുള്ളു ധരിക്കുവാന്‍, നരകവും ഞാന്‍ തന്നെയാം സ്വര്‍ഗ്ഗവും.
എം.പി.അപ്പന്‍(ജീവിതോത്സവം)

എന്നാണീ ലോകമൊട്ടുക്കൊരു മനുജകുലം വാഴ്വ,തെന്നേയ്ക്കു മര്‍ത്ത്യ-
രൊന്നായ്ചേര്‍ന്നീ ജഗത്തില്‍ സഹനതയൊടു, നല്‍സ്നേഹമോടാവസിക്കും?
അന്നാളില്‍ മര്‍ത്ത്യദേവര്‍ക്കവനിയൊരുമ തന്‍ പൂവനം; ജീവിതം, ഹാ,
നന്നായ്ചേര്‍ന്നാസ്വദിക്കും പരമമഹിതമാം നന്മ തന്‍ ശാന്തിമന്ത്രം!
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

ഏതായാലും കൃതാന്തൻ നിജകഠിനകരം നിന്നിൽ വച്ചൂ തുഷാര-
ശ്രീതാവും മഞ്ജുമന്ദസ്മിതമണിയുമിളംചുണ്ടനങ്ങാതെയായീ.
വീതായാസം വിലോലായതമിഴിയിലെഴും കാന്തി മങ്ങീ, കടുക്കും
വാതാവേശാൽ പ്രപഞ്ചത്തിരയടിയിലകപ്പെട്ടു നീ ചോട്ടിലായീ.
വി.സി.ബാലകൃഷ്ണപ്പണിക്കർ(ഒരുവിലാപം)

എന്നില്‍ നിന്നണുവുമേല്ക്കിലപ്രിയം
നിന്നു കേഴുമയി! കണ്ടിടുന്നുതേ
നിന്നിലിപ്രണയചാപലത്തെ ഞാ-
നന്നുമിന്നുമൊരുപോലെ വത്സലേ!
കുമാരനാശാന്‍(നളിനി)

എന്നുരച്ചു പുനരുത്തരോല്‍കനായ്‌
നിന്നുതേ സ്വയമസക്തനാകിലും
സ്യന്ദമാനവനദാരു വാരി മേല്‍
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.
കുമാരനാശാന്‍(നളിനി)

എന്നേ വിസ്മയ,മേതുമില്ല കവിതാസാമര്‍ത്ഥ്യമെന്നാല്‍ ഭവാ-
നിന്നേറെക്കഷണിച്ചിവണ്ണമുളവാക്കീട്ടെന്തു സാധ്യം സഖേ?
മുന്നേ ഗര്‍ഭിണിയായ നാള്‍ മുദിതയായ്‌ മാതാവു നേര്‍ന്നിട്ടിതു-
ണ്ടെന്നോ താന്‍ കവിയായ്‌ ജനങ്ങളെ വലച്ചീടേണമെന്നിങ്ങനേ?
വെന്മണി മഹന്‍

എന്തേ പാദപപംക്തിയാകെയഴലാർന്നാധൂതമായ് തഞ്ചിടു-
ന്നെന്തേ നിമ്നഗ കേണിടുന്നു തരളം മന്ദ്രസ്വരാലാപനം?
പൂന്തേന്‍ വിട്ടു പറന്നകന്നു മധുപം ദീനം വിളിക്കേ, ജ്വലല്‍-
പ്പൊൽത്തേരിൽ കതിരോൻ കുനിഞ്ഞു ധരയെസ്സാകൂതമീക്ഷിക്കയാം.
ജോയ് വാഴയിൽ(നിലാനിർഝരി)

  
എന്‍പ്രാണനിശ്വാസമെടുത്തു വേണം
പാഴ്പുല്കളില്‍ കൊച്ചുഞരമ്പു തീര്‍പ്പാന്‍;
ആവട്ടെ - എന്തിന്നു തളിര്‍ത്തു നില്ക്കു-
മവറ്റയെച്ചുട്ടു കരിച്ചിടുന്നു?
നാലപ്പാട്ടു നാരായണമേനോന്‍(കണ്ണുനീര്‍ത്തുള്ളി)

ഏതോ സൃഷ്ടിച്ചതാദ്യം വിധി, വിധിഹുതമാം ഹവ്യമേതേൽപ്പു, ഹോതാ-
വേ,തേതോ നിൽപു കേൾക്കും ഗുണമൊടെവിടെയും, കാലകൃത്തേതു രണ്ടോ
ഏതോ ബീജത്തിനെല്ലാം പ്രകൃതി,യുലകിതിൻ പ്രാണനായേ,തതെല്ലാ-
മാകും പ്രത്യക്ഷമാമെട്ടുടലിനുടയവൻ നമ്മെ രക്ഷിക്ക നാഥൻ.
ആറ്റൂർ(കേരളശാകുന്തളം)

എന്‍റെയേകധനമങ്ങു, ജീവന-
ങ്ങെന്‍റെ മോഹമതു,മെന്‍റെ മോക്ഷവും.
എന്‍റെയീശ! ദൃഢമിപ്പദാംബുജ-
ത്തിന്‍റെ സീമയിതു പോകിലില്ല ഞാന്‍.
കുമാരനാശാന്‍(നളിനി)

എരിയും തിരിനാളമൊന്നതി-
ന്നരികത്താളുമൊരഗ്നികായമായ്
മരുവീ മറിയം, മഹാവ്യഥ
മരവിപ്പിച്ചൊരു ഹൃത്തടത്തൊടും.
ജോയ് വാഴയില്‍(മാതൃവിലാപം)

എരിയുന്ന മഹാവനങ്ങള്‍ ത-
ന്നരികില്‍ ശീതളനീര്‍ത്തടാകമോ?
തിരതല്ലിയെഴുന്ന സിന്ധുവിന്‍
കരയോ ശാന്തികരം തപോവനം?
കുമാരനാശാൻ (ചിന്താവിഷ്ടയായ സീത)

എല്ലാം പിന്നിട്ടുകൊണ്ടെന്‍ തരണിയിത ഗമിക്കുന്നു മുന്നോട്ടു, ഞാനി-
ക്കല്ലോലങ്ങള്‍ക്കുമീതേ കരളിലൊരണുവും കൂസലില്ലാതെ പായും;
കില്ലെന്യേ ചക്രവാളം ത്വരയൊടുമതിലംഘിച്ചു ചുറ്റിത്തിരിഞ്ഞ-
ക്കല്യാണക്കാതലാകും കതിരവനെയുമെന്‍ കൈകള്‍ നീട്ടിപ്പിടിക്കും.
സിസ്റ്റർ മേരി ബനീഞ്ജ(ലോകമേ യാത്ര)

എന്നാല്‍ കൺകളിൽ മൂടൽമഞ്ഞിനു സമം പൂണ്ടോരു മോഹാന്ധതാ-
സന്നാഹങ്ങളൊഴിഞ്ഞു കാണുമുലകം, വർണ്ണാഭമല്ലായ്കിലും.
അന്നാള്‍ വാർമഴവില്ലൊഴിഞ്ഞ ഹൃദയാകാശത്തു സത്യാംശുമാന്‍
നന്നായ് കാന്തി പരത്തവേ,യൊഴുകിടും ശാന്തിക്കുളിർതെന്നലും.
ജോയ് വാഴയിൽ(നിമിഷജാലകം)
 

ഏഴാം സ്വര്‍ഗം വിടര്‍ന്നൂ തവ കടമിഴിയില്‍ക്കൂടി,യെന്നല്ല, ഞാനാം
പാഴാം പുല്‍ത്തണ്ടില്‍നിന്നും പലപല മധുരസ്വപ്നഗാനം പടര്‍ന്നു;
കേഴാം ഞാന്‍, നാളെ വീഴാമടിയി,ലഖിലവും തേളുചൂഴും തമസ്സില്‍-
ത്താഴാം, താഴട്ടെ, കേഴട്ടരികില്‍ വരികയേ ഹൃദ്യമേ, മദ്യമേ, നീ!
ചങ്ങമ്പുഴ 

എല്ലാം നേടിമടങ്ങി ബാലനവ,നദ്വൈതാത്മകം ബ്രഹ്മമാം
എല്ലാ സത്യവുമുൾപ്പെടുന്ന പൊരുളും സാക്ഷാൽകരിച്ചന്തരേ.
ഇല്ലാ മൃത്യു വപുസ്സിനുള്ളിലെരിയും തീയാകുമാത്മാവി,നി-
ങ്ങെല്ലാം മായ, വെളിച്ചമാർന്നു നചികേതസ്സാത്മവിജ്ഞാനിയായ്.
ജോയ് വാഴയില്‍(മണൽവരകൾ)