ഭക്തര്‍ക്കിഷ്ടം കൊടുക്കും ഭുവനജനനി! നിന്‍ ചെഞ്ചൊടിക്കും, ചൊടിക്കും
ദൈത്യന്മാരെപ്പൊടിക്കും വിരുതിനു, മിരുളിന്‍ പേര്‍ മുടിക്കും മുടിക്കും,
അത്താടിക്കും തടിക്കും രുചിയുടെ ലഹരിക്കുത്തടിക്കും തടിക്കും
നിത്യം കൂപ്പാമടിക്കും, ഗണപതി വിടുവാനായ്‌ മടിക്കും മടിക്കും.
ശീവൊള്ളി

ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവത്പാദാരവിന്ദങ്ങളെ-
ച്ചിത്തേ ചേര്‍ത്തൊരരക്ഷണം മിഴിയടച്ചന്‍പോടിരിക്കും വിധൌ
അപ്പോള്‍ തോന്നിയെനിക്കു ബാലശശിയും കോടീരവും ഗംഗയും
ബ്രഹ്മന്റേ തലയും കറുത്ത ഗളവും മറ്റുള്ള ഭൂതാക്കളും.
ചേലപ്പറമ്പു നമ്പൂതിരി

ഭേദമില്ലവളിയന്നൊരാ സുഖം
താദൃശം സകലഭോഗ്യമല്ലതാന്‍,
ഖേദലേശവുമിയന്നതില്ല, വി-
ച്ഛേദഭീതിയുളവായുമില്ലതില്‍.
കുമാരനാശാന്‍(നളിനി)

ഭ്രമമൊടിരുളിലാണ്ടുലഞ്ഞ ധാരാ-
സുമനിവഹം നെടുവീര്‍പ്പിനാല്‍ സുഗന്ധം,
പ്രമഥയൊടുഴലും സമീരണന്മേല്‍,
മമതയൊടും, പ്രസൃതാര്‍ച്ച ചെയ്കയായി.
ജോയ് വാഴയില്‍(രാമാനുതാപം)

ഭൂയിഷ്ഠം റാണി പദ്മാവതിയുടെ വിപുലസ്ഥൈര്യസമ്പത്തു, ലക്ഷ്മീ-
ഭായിക്കുണ്ടായ യുദ്‌ധപ്രവണത, സരളാദേവിതന്‍ വാഗ്വിലാസം,
നീയിത്‌ഥം നിര്‍മ്മലസ്ത്രീ ഗുണമഹിമകളാല്‍ പൂര്‍ണ്ണയായ്‌ വാണിരിക്കാം
വായിപ്പാനാവതാണോ ഹൃദയനില വെറും മാംസദൃഗ്വീക്ഷണത്താല്‍?
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

ഭാരം വായ്ക്കും മരത്തിന്‍ കുരിശു ഗളതലത്തിങ്കലേറ്റിക്കുഴഞ്ഞും,
ക്രൂരം മുള്ളിന്‍ കിരീടം നിണഭരമളികത്തില്‍ത്തറഞ്ഞാര്‍ത്തി പൂണ്ടും,
ദൂരം താണ്ടാനുമാവാതിടറിയുഴറവേ, ചാട്ടവാര്‍ ദണ്ഡമേറ്റും,
ഘോരംമര്‍ത്ത്യാന്തരത്തിന്നെതിരെമുകുരമായ്ക്രിസ്തുമന്നില്‍വിളങ്ങി.
ജോയ് വാഴയില്‍(മാതൃവിലാപം)

ഭൂരിജന്തുഗമനങ്ങള്‍ പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍
ദൂരദര്‍ശനകൃശങ്ങള്‍ കണ്ടുതേ
ചാരുചിത്രപടഭംഗിപോലവന്‍
കുമാരനാശാന്‍(നളിനി)

ഭൂരിപൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍-
ചാരെ നാമെഴുമെഴുത്തുപള്ളിയും.
കുമാരനാശാന്‍(നളിനി)

ഭൂലോകം ശൂന്യമായീ ഹൃദയമൊരു തമോമണ്ഡലം പോലെയായീ,
ത്രൈലോക്യത്തിന്റെ സൃഷ്ടിസ്ഥിതിലയകരനാം മൂർത്തിയും ശത്രുവായീ.
താലോലിക്കേണ്ടുമെന്നുണ്ണികളിരുവരുമെൻ രണ്ടുതോളത്തുമായീ,
പാലോലും വാണിയെൻ പ്രേയസി,യിവനെ വെടിഞ്ഞീശ്വരോ രക്ഷ രക്ഷ.
ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ

ഭരതന്‍ വനമെത്തിയപ്പൊഴും
പരശങ്കാവിലമായ മാനസം
നരകല്മഷചിന്ത തീണ്ടുവാന്‍
തരമെന്യേ ധവളീഭവിച്ചിതോ?
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഭൂവില്‍ വന്നു നിമേഷമൊട്ടു കഴിയാന്‍ ഭാഗ്യം ലഭിച്ചോരിവര്‍,
ദ്യോവിന്‍ വത്സല,രെത്ര വേഗമിരുളിന്‍ കൗടില്യമിത്രങ്ങളായ്.
വാഴ്വിന്‍ സുന്ദരഗാനവീചികളഹോ! പൈശാചികാക്രോശമായ്,
നീവിസ്രംസനപാതകാര്‍ത്ത, വസുധയ്ക്കുന്മാദ ദു:സ്വപ്നമായ്.
ജോയ് വാഴയില്‍(നിമിഷജാലകം)

ഭൂയോവൃത്തി നിവൃത്തിയായ്, ഭുവനവും സത്തിൽ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ്, ചുഴലവും ശോഭിച്ചു ദീപപ്രഭ.
മായാമൂടുപടം തുറന്നു മണിരംഗത്തിൽ പ്രകാശിക്കുമ-
ക്കായാമ്പൂമലർമേനി കൗസ്തുഭമണിഗ്രീവന്റെ ദിവ്യോത്സവം.
ശ്രീനാരായണഗുരു

ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോര്‍പ്പതുണ്ടു ഞാന്‍,
അവ ദുര്‍വിധി തന്‍റെ ധൂര്‍ത്തെഴും
മുഖഹാസങ്ങള്‍ കണക്കെ മാഞ്ഞതും.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

ഭുവി വാക്കിലൊളിഞ്ഞ സാരമാം
ഭവിതവ്യം, വിധി ഗുപ്തസത്യനാം.
തവമൗലിയില്‍ മുള്‍ക്കിരീടമാ-
ണവരാര്‍ത്താഞ്ഞു തറച്ചതിന്നലെ.
ജോയ് വാഴയില്‍(മാതൃവിലാപം)

ഭവനമണിവിളക്കു, സദ്ഗുണ-
പ്രവണതയാര്‍ന്നു വളര്‍ന്നു നന്ദിനി,
അവനു മമത കൊണ്ടു തുല്യരാ-
യവളുമസുക്കള്‍ വസുക്കള്‍ താനുമേ.
കുമാരനാശാന്‍(ലീല)

ഭൂവിൽ ജീവിതമെത്രമേൽ പ്രവചനാതീതം,‘മഹാദാനി’യാം
കേൾവിക്കായ് പ്രിയതാത,നന്നൊരു മഹായാഗം കഴിച്ചീടവേ,
ഗോവിൻ ദാനവുമങ്ങു പേരിനു നടത്തുമ്പോൾ, മകൻ ചോദ്യമായ്,
“ഈ വിശ്വസ്തനെ ദാനമായരുളുമിന്നാർക്കായ് മഹർഷേ, ഭവാൻ?”
ജോയ് വാഴയില്‍(മണൽവരകൾ)

ഭാവമൊട്ടുടനറിഞ്ഞു ശുദ്ധയാ-
മാ വയസ്യയഴലാര്‍ന്നിടാതെയും
ഈ വിധം യതി പറഞ്ഞു, തന്മന-
സ്സാവിലേതരമലഞ്ഞിടാതെയും.
കുമാരനാശാന്‍(നളിനി)