പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗം
ഏകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?
കുമാരനാശാന്‍(വീണപൂവ്‌)

പക്ഷിശ്രേഷ്‌ഠ സ്വയമവിടെ നീ പോകിലെൻ പ്രാണനാഥാം
ലക്ഷിച്ചന്യാദൃശസുഷമകൊണ്ടാശു ഭൂലോകലക്ഷ്മീം
അക്ഷിദ്വന്ദം തവ സഫലമാം കിഞ്ച തല്പ്രാണനെസ്സം-
രക്ഷിച്ചുണ്ടാമൊരു ഗുരുതരം പുണ്യവും ഗണ്യമല്ലോ.
വലിയകോയിത്തമ്പുരാന്‍(മയൂരസന്ദേശം)

പ്രാലേയാമലമുത്തിതിൽ തെളിവതാകാശം, മുറയ്ക്കായതിൻ
മേലേ മേലെ ലസിപ്പതെണ്ണമറിയാവ്യോമങ്ങളാം സൃഷ്ടികൾ.
ചാലേ മർത്ത്യമനസ്സിലീശ്വരകണം മിന്നു,ന്നനാദിപ്പെരും-
കാലേ കാണ്മു ജഗത്തിലെങ്ങുമറിവായീശൻ ജ്വലിക്കുന്നതായ്.
ജോയ് വാഴയില്‍(നിറമെഴുതുംപൊരുൾ)

പഞ്ചാസ്യോപമശൌര്യമാര്‍ന്ന പതിമാരഞ്ചാളുമന്നാശ്രയം
തഞ്ചാതായി വിവസ്ത്രയാകുമളവ,ന്നഞ്ചാതെ വന്ദിക്കവേ
പാഞ്ചാലാത്മജയാള്‍ക്കു പട്ടുപണിയും നിന്‍ചാരു തൃക്കൈകളാല്‍
വന്‍ചാപല്യമൊഴിക്കുവാന്‍ മമ മനസ്സഞ്ചാരമര്‍ത്ഥിപ്പു ഞാന്‍.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍(സഹസ്രദളം)

പിച്ചക്കാരൻ ഗമിച്ചാനെവിടെ?, "ബലിമഖം തന്നിൽ’;"എങ്ങിന്നു നൃത്തം?’,
"മെച്ചത്തോടാച്ചിമാർ വീടതിൽ’;"എവിടെ മൃഗം?’"പന്നിപാഞ്ഞെങ്ങുപോയോ?’;
"എന്തേ കണ്ടില്ല മൂരിക്കിഴടിനെ?’,"ഇടയൻ ചൊല്ലുമക്കാര്യമെല്ലാം’
സൌന്ദര്യത്തർക്കമേവം രമയുമുമയുമായുള്ളതേകട്ടെ മോദം.
ഏ.ആർ.രാജരാജവർമ്മ

പാടത്തുംകര നീളെ നീലനിറമായ്‌ വേലിയ്ക്കൊരാഘോഷമാ-
യാടിത്തൂങ്ങി,യലഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടിരിക്കും വിധൌ
പാരാതെ വരികെന്‍റെ കയ്യിലധുനാ പീയൂഷഡംഭത്തെയും
ഭേദിച്ചന്‍പൊടു കയ്പവല്ലി തരസാ പെറ്റുള്ള പൈതങ്ങളേ!
ചേലപ്പറമ്പു നമ്പൂതിരി

പാടേ നരച്ചുള്ള ശിരസ്സുപൊക്കി
നോക്കുന്ന ഗൗരീഗുരുവാം ഗിരീന്ദ്രന്‍,
ദൗഹിത്രനേല്ക്കും ദുരവസ്ഥയിങ്കല്‍
പകച്ചുനില്ക്കുന്നതുപോലെ കാണായ്.
വള്ളത്തോള്‍(ശിഷ്യനും മകനും)
 

പാട്ടിന്‍ രാഗങ്ങളാകാമുണരുവതു ചിലപ്പോള്‍, ചിലപ്പോള്‍ ചിലങ്ക-
ക്കൂട്ടിന്‍ താളങ്ങളാകാം , യമഭടമുസലാഘാതമാകാം ചിലപ്പോള്‍,
കേട്ടാല്‍ രോമാഞ്ചമേല്‍ക്കും സഹൃദയരഖിലം, ചെണ്ടമേലംഗുലാഗ്രം
തൊട്ടാല്‍ നാദപ്രപഞ്ചം മുഴുവനുമുണരും സിദ്ധി തന്‍ മുഗ്ദ്ധഭാവം.
അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്‍

പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി, ജടയെക്കാറൊളിച്ചാരുകൂന്തല്‍-
ക്കെട്ടാക്കി, ക്കേതകിപ്പൂവതിനുടെ വടിവാക്കിപ്പരം ചന്ദ്രഖണ്ഡം,
മട്ടൊക്കെത്തന്നെ മാറി, പ്പൃഥയുടെ സുതനായ്‌ കാട്ടിലുള്‍പ്പുക്കു വൈര-
പ്പെട്ടൂക്കാല്‍ ജന്യമിട്ടാ മഹിതകപടകാട്ടാളനെക്കൈതൊഴുന്നേന്‍!
വള്ളത്തോള്‍

പ്രാണാധിഭര്‍ത്ത്രി, കരയാ,യ്കരിമുക്തനാനാ-
ബാണാളി താങ്ങുവതിനീയൊരു നെഞ്ചു പോരും;
ബാണാത്മജാനയനനീരൊരു തുള്ളി പോലും
വീണാല്‍ സഹിപ്പതനിരുദ്ധനസാദ്ധ്യമത്രേ!
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)

പ്രാണേശിത്രീ, പ്രണയമസൃണേ! വല്ലജോലിക്കുമായ്‌ ഞാന്‍
വാണേനെന്നാലൊരു പകലകന്നല്‍പദൂരേപ്യഗാരേ
കേണേറ്റം നീ വലയുമതു ഞാന്‍ കേള്‍പ്പതുണ്ട,ന്നതിന്നാ-
ലാണേ ചേതസ്സതിചകിതമാകുന്നതേണേക്ഷണേ! മേ.
വലിയകോയിത്തമ്പുരാന്‍(മയൂരസന്ദേശം)

പണ്ടുനീണ്ട കുശസൂചികൊണ്ടൊരു മൃഗം മുഖത്തില്‍ മുറിവേറ്റതായ്
കണ്ടു നീ വ്രണവിരോപണത്തിനുടനോടലെണ്ണ തടവീലയോ?
ചേര്‍ത്തു മുഷ്ടിയിലെടുത്തു ചാമയരി നല്കിയന്‍പൊടു വളര്‍ത്തൊരാ
ദത്തുപുത്രനവനാണെടോ വഴി വിടാതെ കണ്ടു തുടരുന്നത്.
ഏ.ആര്‍.രാജരാജവര്‍മ്മ(ശാകുന്തളം പരിഭാഷ)

പ്രതിവിധി നിയതിക്കെന്തുള്ളു? വേദേതിഹാസ-
സ്മൃതിവിഹിതമിഭാസ്യന്നേകദന്തത്വമത്രേ;
അതിപടുമതിയാമീ നമ്മള്‍തന്‍ ജ്യോത്സ്യനുണ്ണി-
ക്കിതിനുടെ വഴി പണ്ടേ ദൃഷ്ടിയില്‍ പെട്ടിരിക്കും.
വള്ളത്തോള്‍(ശിഷ്യനും മകനും)

പ്രതിദിനമഭിപീഡ നല്കുവാനെന്‍
ഗതിയിലണഞ്ഞൊരു ദുര്‍വിധിയ്ക്കുമൊപ്പം,
അതുവഴിയുളവായ ധര്‍മ്മജീവല്‍-
ക്കതിരഴകിന്നുമൊരുറ്റ നന്ദി, നന്ദി.
ജോയ് വാഴയില്‍(രാമാനുതാപം)

പാതിവ്രത്യപ്രതാപക്കൊടിയുടെ ചരടേ ദുർവ്വിധിക്കാറ്റു തട്ടി
പാതിത്യംവന്ന നിന്മെയ്യിളകുവതിനിനിസ്സാദ്ധ്യമല്ലെന്നിരിക്കെ,
പാതിപ്പെട്ടും ഭവച്ചങ്ങലവലിയിലകപ്പെട്ടു കാലാലയത്തിൻ
വാതില്‍ക്കൽ പോയിമുട്ടിത്തിരികെവരുമൊരെൻ ജീവിതം ഭാരഭൂതം.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

പത്രം വിസ്തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌ കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറുകറിയ്ക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ശുഭം.
കുഞ്ചന്‍ നമ്പ്യാര്‍

പൂർവം രാമതപോവനാദിഗമനം, ഹത്വാ മൃഗം കാഞ്ചനം,
വൈദേഹീഹരണം, ജടായുമരണം, സുഗ്രീവസംഭാഷണം,
ബാലീനിഗ്രഹണം, സമുദ്രതരണം, ലങ്കാപുരീദാഹനം,
പശ്ചാത് രാവണകുംഭകർണഹനനം, ഏതധ്വി രാമായണം.

പൂന്തിങ്കളില്‍ പങ്കമണച്ച ധാതാ-
വപൂര്‍ണ്ണതക്കേ വിരചിച്ചു വിശ്വം;
വിടര്‍ന്ന തങ്കപ്പനിനീര്‍സുമത്തി-
ന്നതിങ്കല്‍ നില്പെത്ര നിമേഷമുണ്ടാം?
നാലാപ്പാടൻ(കണ്ണുനീർത്തുള്ളി)

പാരില്‍ നേടിയതൊക്കെ നിർമ്മമതനായ് കൈവിട്ടു,നിശ്ശൂന്യനായ്
പോരിന്നെന്നു വിധിപ്രഭാവമരുളും നാളെന്നുമോർത്തീടുകിൽ,
ഭൂരിപ്രേമമിയന്നതൊക്കെ നിമിഷോന്മാദങ്ങളായ് തോന്നിടും,
പേരിന്‍ വമ്പുമഹോ ക്ഷണാഭമൊരു മിന്നാമിന്നിയായ് തീർന്നിടും.
ജോയ് വാഴയില്‍(നിമിഷജാലകം)

പ്രാര്‍ത്ഥിച്ചാല്‍ പദമേകുമെങ്കിലുമഹോ! മുന്നോട്ടെടുക്കാ ദൃഢം,
ക്രോധിച്ചാല്‍ വിറയാര്‍ന്നിടും പുനരുടന്‍ വൈവര്‍ണ്യവും കാട്ടിടും
കൂട്ടാക്കാതെ പിടിച്ചിഴച്ചിടുകിലോ സ്തംഭം പിടിച്ചീടുമേ
കഷ്ടം! മൂഢനു വാണി, യാര്യസഭയില്‍ കേഴും നവോഢാസമം.
ഏ.ആര്‍.രാജരാജവര്‍മ്മ(ഭാഷാഭൂഷണം)

പ്രപഞ്ചമേ, നീ പല ദുഃഖജാലം
നിറഞ്ഞതാണെങ്കിലുമിത്രമാത്രം
ചേതോഹരക്കാഴ്ചകള്‍ നിങ്കലുള്ള
കാലത്തു നിന്‍ പേരിലെവന്‍ വെറുക്കും?
വള്ളത്തോള്‍

പൂമാതല്ലേ കളത്രം? ചപലകളിലവള്‍ക്കഗ്രഗണ്യത്വമില്ലേ?
പൂമെയ്‌ പാമ്പിന്മെലല്ലേ? വിഷമെഴുമവനൊന്നൂതിയാല്‍ ഭസ്മമല്ലേ?
ഭീമഗ്രാഹാദിയാദോഗണമുടയ കടല്‍ക്കുള്ളിലല്ലേ നിവാസം?
സാമാന്യം പോലെയെന്തുള്ളതു പറക നിനക്കത്ര പൂര്‍ണ്ണത്രയീശ!
ഒറവങ്കര

പ്രാലേയക്കട്ടപോലേ പരിമൃദുലത പൂണ്ടെന്നുമാഡംബരത്തിൽ
കാലേ വയ്ക്കാതെ നൈസർഗ്ഗികമധുരിമയെത്തൻ കളിത്തോഴിയാക്കി
മാലേയം മാത്രമായോരണിയലൊടു മുഖാബ്ജത്തിലാത്മപ്രസാദം
മേലേ മേലേ വളർത്തിബ്ഭവതി ഭുവനരംഗത്തിൽ നന്നായ് വിളങ്ങീ.
വി. സി. ബാലകൃഷ്ണപ്പണിക്കർ(ഒരു വിലാപം)

പ്രിയഭാമിനി,യൊന്നു മാത്രമാ
ദയവിന്‍ മുമ്പിലണച്ചിടുന്നു ഞാന്‍,-
നിയതം മമഹൃത്തിനെന്നുമേ
ദയിതേ, നീയവകാശിയേകയാം.
ജോയ് വാഴയില്‍(രാമാനുതാപം)

പ്രിയ രാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖ വിട്ടു ഞാന്‍
ഭയമറ്റു പറന്നുപോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

പ്രിയനുടെ സവിധത്തില്‍ വാഴണം
പ്രിയവധു, വേണ്ടതിനങ്ങനുജ്ഞയും.
സ്വയമഫലനപൂര്‍ണ്ണനാം ധനു,
നയഗുണമൊത്തു വരാതിരിക്കുകില്‍.
ജോയ് വാഴയില്‍(രാമാനുതാപം)

പെയ്യും പീയൂഷമോലും കൃതികളൊരു ഞൊടിക്കുള്ളു ലക്ഷോപലക്ഷം
തയ്യാറാക്കുന്ന നാക്കുള്ളൊരു കവികളിലെന്‍ നാമമൊന്നാമതാകാന്‍
പയ്യെപ്പൂര്‍ണ്ണാനുകമ്പാമൃതമിടകലരും തൃക്കടക്കണ്ണെടുത്തൊ-
ന്നിയ്യുള്ളോനില്‍ പ്രയോഗിക്കുക പരമശിവന്‍ തന്‍റെ പുണ്യത്തിടമ്പേ!
ശീവൊള്ളി

പ്രിയതമയൊടകന്ന ജീവിത-
ക്കയമതിഭീകരമെന്നറിഞ്ഞിവന്‍.
സ്വയമതിനകമാഴ്ന്നുഴന്നു ഞാ-
നയതവിപന്നവിധിപ്രപത്തിയാല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

പൊയ്യല്ലേ തീയില്‍ നില്‍ക്കാം, കരിവരഗമനേ കാളകൂടം ഭുജിക്കാം
അയ്യാണ്ടൂണൂം ത്യജിക്കാമമൃത കിരണനെക്കയ്യിലാക്കിപ്പൊടിക്കാം
ചെയ്യാം ഞാന്‍ രാജസൂയം, അമൃതമരപുരേ ചെന്നുകൊണ്ടിങ്ങു പോരാം
മയ്യേലും കണ്ണിയാളേ, തവ വിരഹമെനിക്കാവതല്ലേ പൊറുപ്പാന്‍.
വെണ്മണി മഹന്‍

പരിശോഭ കലര്‍ന്നിതപ്പൊഴാ
പുരിവാര്‍കുന്തളരാജി രാത്രിയില്‍
തരുവാടിയിലൂടെ കണ്ടിടു-
ന്നൊരു താരാപഥഭാഗമെന്നപോല്‍.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

പൊരുളിതു,- രഘുനന്ദനന്‍ വസി-
ച്ചരുളുവതെന്‍ ഹൃദയത്തിലല്ലയോ?
കരുതുക,യതുപോലെയുണ്ടു തല്‍-
ക്കരളിലിവള്‍, ചിരമാത്മവിദ്യയാല്‍.
ജോയ് വാഴയില്‍(രാമാനുതാപം)

പരമപുരുഷശയ്യേ! ഭാരതക്ഷോണിമൌലേ!
പരശുജയപതാകേ! പത്മജാനൃത്തശാലേ!
പരമിവനു സഹായം പാരിലാരുള്ളു? നീയേ
പരവശതയകറ്റിപ്പാലനം ചെയ്ക തായേ!
ഉള്ളൂര്‍(ഉമാകേരളം)

പരരവരുടെ കാര്യസാദ്ധ്യമോര്‍-
ത്തരികെയണഞ്ഞപലാപമോതിയാല്‍,
ത്വരയൊടു മറുഭാഗമൊന്നു ഞാന്‍
കരുതിയതില്ലൊരു മാത്ര കേള്‍ക്കുവാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

പോരാമെങ്കിലൊരാള്‍ക്കുവേണ്ടി,യപരന്നേകാം നമുക്കുള്ളൊരീ
പാരാവാരമതെന്നപോലെ വിലസും സേനാഗണം തല്‍ക്ഷണം;
നേരൊക്കെപ്പറയാം നിരായുധനതായ്‌ നില്‍ക്കുന്നതല്ലാതെ വന്‍
പോരിന്നായുധമേല്‍ക്കയും തൊടുകയും പൊയ്യല്ല ചെയ്യില്ല ഞാന്‍.
നടുവത്തച്ഛന്‍ നമ്പൂതിരി(ഭഗവദ്ദൂതു്‌ പരിഭാഷ)

പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം
ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രേ
മനുഷ്യനെപ്പാരിലയച്ചതീശന്‍.
കെ. സി. കേശവപിള്ള

പുരുരാഗമരീചികാഭമാം
പിരിയും നോക്കിലെ ദൈന്യമെന്‍ സഖീ,
കരളില്‍ വിരചിച്ചൊരഗ്നിയില്‍
പരിതാപോഷ്മളശുദ്ധിയാര്‍ന്നു ഞാന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

പരുഷമൊഴിയിവണ്ണമൂഴിദേവന്‍
പറവതു കേട്ടു കുമാരി പിന്‍തിരിഞ്ഞാള്‍;
മുഖമതിലധരം വിറച്ചു, ചില്ലി-
ക്കൊടികള്‍ ചുളിഞ്ഞു, കലങ്ങി കണ്ണിനറ്റം.
ഏ.ആര്‍.രാജരാജവര്‍മ്മ(കുമാരസംഭവം പരിഭാഷ)

പാരം രസത്തൊടരിസൈനികയൂഥരക്ത–
പൂരത്തിലാണ്ടാവനൊരാണ്ടു പുളച്ചു നീന്തി;
ദൂരത്തിലാണിനിയുമാ ജയലക്ഷ്മി നിൽക്കും
തീരം; ഗൃഹത്തിലണവാൻ കൊതിയായി താനും.
ജി.

പരജിതമുദരാഗഗീതിയോടും,
പരിചിതബര്‍ഹിണനര്‍ത്തനങ്ങളോടും,
വരഗതിവനവാസചര്യയോടും,
പരിഗതവാരിദവില്‍പ്രശോഭയോടും.
ജോയ് വാഴയില്‍(രാമാനുതാപം)

പാരിലില്ല ഭയമെന്നു, മേറെയു-
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്‌
ധീരമായ മുഖകാന്തിയാലവന്‍.
കുമാരനാശാന്‍(നളിനി)

പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകില്‍
തീരുകില്ല, ധരയില്‍ ഭവാനൊഴി-
ഞ്ഞാരുമില്ലതുമിവള്‍ക്കു കേള്‍ക്കുവാന്‍.
കുമാരനാശാന്‍(നളിനി)

പാരാവാരം കരേറിക്കരകള്‍ മുഴുവനും മുക്കിമൂടാത്തതെന്തോ?
താരാവൃന്ദങ്ങള്‍ തമ്മില്‍ സ്വയമുരസി മറിഞ്ഞത്ര വീഴാത്തതെന്തോ?
നേരായാരാഞ്ഞു നോക്കീടുക മദമിയലും മര്‍ത്ത്യരേ, നിങ്ങളെന്നാ-
ലാരാല്‍ കണ്ടെത്തുമെല്ലാറ്റിനുമുപരി വിളങ്ങുന്ന വിശ്വസ്വരൂപം.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(വിശ്വരൂപം)

പെരുകുമഴലിലാണ്ടു മാഴ്കിടുമ്പോള്‍,
നിരുപമശീതളരശ്മി നീട്ടിയുള്ളില്‍,
കരുണയൊടൊളി തൂകുമമ്പിളിയ്ക്കെന്‍
വിരുദമണയ്ക്കുകയാണു രാമചന്ദ്രന്‍.
ജോയ് വാഴയില്‍(രാമാനുതാപം)

പാരം വീര്‍പ്പിട്ടുലയ്ക്കൊത്തെരിയുമൊരു മുഖം, മുത്തൊളിബ്ബാഷ്പധാരാ-
സാരം തിങ്ങിക്കലങ്ങീടിനമിഴികള്‍, നിറം മങ്ങിവിങ്ങും കപോലം,
ചാരം പോലേ വിളര്‍ത്തോരുടലിവയൊടുമപ്പൂരുഷന്‍ ഹന്ത! വിദ്യുത്‌-
സാരത്തിന്‍ വിദ്യയാലൊട്ടിളകുമൊരു വെറും പാവയെപ്പോലിരുന്നു.
വി.സി.ബാലകൃഷ്ണപ്പണിക്കര്‍(ഒരു വിലാപം)

പാരം കമ്പിതമായ് പ്രപഞ്ചമവനെസ്സംലീനമീക്ഷിക്കവേ,
സാരജ്ഞന്‍ പതിയേ നടന്നു നദിയില്‍ ചേര്‍ന്നീടുവാന്‍, ശാന്തനായ്.
തീരം വിട്ടവനംബുവാല്‍ പ്രകടരൂഢാമുഗ്ദ്ധയാം സിന്ധുവില്‍
സ്മേരത്തോടെ മറഞ്ഞു, താരകഗണം നേദിച്ചു ബാഷ്പാഞ്ജലി.
ജോയ് വാഴയില്‍(രാമാനുതാപം)

പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.
ശ്രീനാരായണഗുരു(ആത്മോപദേശശതകം)

പാലിക്കാനായ്‌ ഭുവനമഖിലം ഭൂതലേ ജാതനായ-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍ നീ കാഴ്ചയായ്‌ വെച്ചിടേണം
മൌലിക്കെട്ടില്‍ത്തിരുകുമതിനെത്തീര്‍ച്ചയായ്‌ ഭക്തദാസന്‍.
വലിയകോയിത്തമ്പുരാന്‍(മയൂരസന്ദേശം)

പലവിധമിതുമട്ടു കാന്തയോടായ്,
പ്രലപനമോതിയുഴന്നു രാഗമോടെ,
നിലയഴലിലിയന്നിടാതെ രാമന്‍
ചലപരികമ്പിതശാഖി പോലെ മേവി.
ജോയ് വാഴയില്‍(രാമാനുതാപം)

പീലിക്കാര്‍കൂന്തല്‍ കെട്ടിത്തിരുകിയതില്‍ മയില്‍പ്പീലിയും ഫാലദേശേ
ചാലേ തൊട്ടുള്ള ഗോപിക്കുറിയുമഴകെഴും മാലയും മാര്‍വിടത്തില്‍
തോളില്‍ച്ചേര്‍ത്തുള്ളൊരോടക്കുഴലുമണികരേ കാലി മേയ്‌ക്കുന്ന കോലും
കോലും ഗോപാലവേഷം കലരുമുപനിഷത്തിന്‍റെ സത്തേ നമസ്തേ!
ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍.
കുമാരനാശാന്‍(വീണപൂവ്‌)

പാവനാംഗി പരിശുദ്ധസൗഹൃദം
നീ വഹിപ്പതതിലോഭനീയമാം
ഭാവിയായ്കതു ചിതാശവങ്ങളില്‍
പൂവുപോലശുഭനശ്വരങ്ങളില്‍.
കുമാരനാശാന്‍(നളിനി)

"പോവട്ടെ ഞാന്‍ വിടു!" "വിടില്ല, കടന്നു കൂടാ!"
"ഛീ, വക്രവൃത്തി തുടരുന്നതു രാമനോടോ?"
ഏവം വഴക്കു മുറുകി, ദ്വിജദേവര്‍ തമ്മില്‍-
ബ്ഭാവം പകര്‍ന്നു പിടിയും വലിയും തുടങ്ങി.
വള്ളത്തോള്‍(ശിഷ്യനും മകനും)

പുളകങ്ങള്‍ കയത്തിലാമ്പലാല്‍
തെളിയിക്കും തമസാസമീരനില്‍
ഇളകും വനരാജി വെണ്ണിലാ-
വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്.
കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)

പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമിവ - മനസ്വിമാര്‍ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍.
കുമാരനാശാന്‍(ലീല)

പ്രാലേയാമലമന്തരീക്ഷമിരുളിൽ താണീടുമിപ്പോൾ,കര-
ത്താലേ ഭാനു തലോടിടുന്നു ചരമാദ്രീഗണ്ഡമന്ത്യോർമ്മിയിൽ.
മേലേനിന്നു വിളിച്ചിടുന്നു സുരഗോളങ്ങള്‍, സതീരത്നമേ!
നീ ലേതാവിലയാകൊലാ, ചിരമധർമ്മം വാഴുകില്ലൂഴിയിൽ.
ജോയ് വാഴയില്‍(നിലാനിർഝരി)

പറയുക, നിയതീച്ഛയോരുവോര്‍,
പറയുക, നിങ്ങള്‍ നഭശ്ചരങ്ങളേ,
നിറവൊടവിടണഞ്ഞുവോ, സ്വയം
മറയിവിടാര്‍ന്നവളെന്‍ മനസ്വിനി?
ജോയ് വാഴയില്‍(രാമാനുതാപം)

പറയുക മമനാഥനോടു, ഞാന്‍
മറവിയില്‍ നിന്നുമെടുത്തൊരീ ദലം,
അറിവതിരുവര്‍ ഞങ്ങള്‍ മാത്രമാം,
ചെറുതിതഗണ്യവുമെങ്കിലും സഖേ.
ജോയ് വാഴയില്‍(രാമാനുതാപം)

പുറം കഠോരം, പരിശുഷ്കമൊട്ടു-
ക്കുള്ളോ മൃദുസ്വാദുരസാനുവിദ്ധം
നാടന്‍ കൃഷിക്കാരൊരു നാളികേര-
പാകത്തിലാണിങ്ങനെ മിക്കപേരും.
കുറ്റിപ്പുറത്തു കേശവന്‍ നായര്‍(ഗ്രാമീണകന്യക)

പ്രാതഃകാലം വരുമ്പോൾത്തവചരമകഥാസ്മാരകം പോലെ പാടും
ഗീതത്തെക്കൊണ്ട ഘണ്ടാമണി വെളിയിലയച്ചോരു ഞാനൊറ്റയായി
പ്രേതത്തെപ്പോലെ മുറ്റത്തണയുകിലൊളിവറ്റോമനക്കാറ്റു പുൽകും
കൈതപ്പൂവെന്നെ നോക്കി ത്രപയൊടപഹസിച്ചീടുമേ വാദമില്ല.
വി. സി. ബാലകൃഷ്ണപ്പണിക്കർ(ഒരുവിലാപം)

പറക വരസഖേ, തളര്‍ന്നകം
നിറയുമൊരാധിയിലാണ്ടുവോ, പ്രിയന്‍
നിറവുമിതള്‍കൊഴിഞ്ഞ പൂവുപോല്‍,
ചിറകു തകര്‍ന്നൊരു പക്ഷി പോലെയും.
ജോയ് വാഴയില്‍(രാമാനുതാപം)

ഫുല്ലാബ്ജത്തിനു രമ്യതക്കു കുറവോ പായല്‍ പതിഞ്ഞീടിലും?
ചൊല്ലാര്‍ന്നോരഴകല്ലയോ പനിമതിക്കങ്കം കറുത്തെങ്കിലും?
മല്ലാക്ഷീമണിയാള്‍ക്കു വല്‌ക്കലമിതും ഭൂയിഷ്ടശോഭാവഹം;
നല്ലാകാരമതിന്നലങ്കരണമാമെല്ലാപ്പദാര്‍ത്ഥങ്ങളും.
വലിയ കോയിത്തമ്പുരാന്‍(ശാകുന്തളം പരിഭാഷ)