ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ, യനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നോടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!
കുമാരനാശാൻ(വീണപൂവ്‌)

ഹാ, കഷ്ടം ജലപംക്തിതൻ കുചരിതം, ഭാസ്വൽകരാലംബിയായ്
സൗകര്യത്തൊടുയർന്നുയർന്നു സുരസങ്കേതം കരേറീടിലും,
നാകത്തിൽ പരപീഢനത്തിനു തരം കിട്ടായ്കയാൽ താനതീ
ലോകത്തേക്കു തിരിച്ചു വ,ന്നഴലിലാറാടിക്കയായ് ഞങ്ങളെ.

വള്ളത്തോൾ


ഹാ കഷ്ടം! നരജീവിതം ദുരിത,മീശോകം മറക്കാന്‍ സുഖോ-
ദ്രേകം ചീട്ടുകളിക്കയാം ചിലര്‍, ചിലര്‍ക്കാകണ്ഠപാനംപ്രിയം,
മൂകം മൂക്കിനു നേര്‍ക്കു കാണ്മു ചിലരിന്നേകംശിവം സുന്ദരം,
ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങള്‍ ചില,രീലോകം വിഭിന്നോല്‍സവം!
വൈലോപ്പിള്ളി ശ്രീധരമേനോന്‍

ഹാ ജന്യസീമ്നി, പല യോധഗണത്തെയൊറ്റ-
ക്കോജസ്സുകൊണ്ടു വിമഥിച്ച യുവാവു തന്നെ
വ്യാജപ്പയറ്റില്‍ വിജയിച്ചരുളുന്ന ദൈത്യ-
രാജന്നെഴും സചിവപുംഗവ! മംഗളം തേ.
വള്ളത്തോള്‍(ബന്ധനസ്ഥനായ അനിരുദ്ധന്‍)


ഹൃദയവസിതനന്മ, ശാശ്വതന്‍
വിദയത കൊണ്ടു പരീക്ഷ ചെയ്കയോ?
കദനമുകിലുകള്‍ക്കു മാത്രമേ
മുദമഴവില്ലു പിറക്കുവെന്നതോ?
ജോയ് വാഴയില്‍(രാമാനുതാപം)

ഹന്ത! കാനനതപസ്വിനി ക്ഷണം
ചിന്ത ബാലയിവളാർന്നു വാടിനാൾ
എന്തിനോ? കുലവധൂടികൾക്കെഴു-
ന്നന്തരംഗഗതിയാരറിഞ്ഞുതാൻ!
കുമാരനാശാന്‍(നളിനി)

ഹതവിധി,യെഴുതുന്നു ജാതകം
ഹിതമൊടു മന്നനകിഞ്ചനന്നുമേ.
അതിനൊരു തടയിട്ടിടാനിവര്‍,
കൃതഫലബദ്ധര്‍, നരര്‍ക്കു സാദ്ധ്യമോ?
ജോയ് വാഴയില്‍(രാമാനുതാപം)

ഹന്ത! സാധ്വി, മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തു നാണമിയലാം ഭവജ്ജിതന്‍
ജന്തുഭീകരകരന്‍, ഖരന്‍, യമന്‍?
കുമാരനാശാന്‍(നളിനി)

ഹിതമൊടധിനിവേശലക്ഷ്യനായ്
കുതിരയെ വിട്ടിവനശ്വമേധിക,
അതു വനമതില്‍ ബന്ധനസ്ഥനായ്,
പതറി,യയോദ്ധ്യയയച്ചതാം ദലം.
ജോയ് വാഴയില്‍(രാമാനുതാപം)

ഹേതുവെന്തിതിനു, ലക്ഷ്യവും നമു-
ക്കേതുമൊട്ടു തിരിയാവതല്ലതും.
ഹേതു മായുമതിസൂക്ഷ്മരാശിയില്‍,
ആതുരം ഹൃദയമേല്ക്കുമോ ദമം?
ജോയ് വാഴയില്‍(നിലാനിര്‍ഝരി)

ഹൃദയഹരണമാ വിലാപഗീതം
സദയത ചേര്‍ത്തിതു ചേതനത്തിനെല്ലാം,
മദനനിവിടെയെത്തുകില്ലയോ, തന്‍
ഗദവുമവസ്ഥയുമോര്‍ത്തിടാതെ തന്നെ?
കുമാരനാശാന്‍(ലീല)

ഹേമന്തം ശിശിരത്തിനായി വഴി മാറീടും, വസന്തർത്തുവോ
ചേമന്തിസ്മിതമാര്‍ന്നു മെല്ലെയടിവച്ചെത്തും,പ്രസൃപ്താഭയായ്.
പ്രേമം വെള്ളിനിലാവു തൂകി ഹൃദയാകാശത്തില്‍ വാഴുന്നതാ-
മോമൽകാലവിഭാവമാണു ധരണിക്കേകുന്നു നാകം, വരം.
ജോയ് വാഴയില്‍(നിലാനിർഝരി)

ഹാ! പാപമോമല്‍മലരേ ബത! നിന്‍റെ മേലും
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തന്‍!
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും!
കുമാരനാശാൻ(വീണപൂവ്‌)

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെന്നുമുണ്ടാം.
കുമാരനാശാൻ(വീണപൂവ്‌)

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്‍റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
കുമാരനാശാൻ(വീണപൂവ്‌) 

ഹരന്റെ ചാരത്തു വിളങ്ങി, സൗമ്യമായ്
നിരര്‍ഘസൗഭാഗ്യഗുണാഭിപൂര്‍ത്തിയാല്‍
പരസ്പരച്ചേര്‍ച്ച തഴച്ച രണ്ടുപേര്‍
ഒരദ്ഭുതാത്മാവുമൊരദ്ഭുതാംഗിയും.
വള്ളത്തോള്‍(ശിഷ്യനും മകനും) 

ഹര്‍ഷമേകുവതിനച്ഛനേറെ നിഷ്‌-
കര്‍ഷമാര്‍ന്നഥ വളര്‍ന്നു ഖിന്നയായ്‌
കര്‍ഷകന്‍ കിണറിനാല്‍ നനയ്ക്കിലും
വര്‍ഷമറ്റ വരിനെല്ലു പോലെ ഞാന്‍.
കുമാരനാശാന്‍(നളിനി)

ഹാ! ശാന്തിയൌപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!
കുമാരനാശാൻ(വീണപൂവ്‌)

ഹാ ശുഭേ, നിജഗതാഗതങ്ങള്‍ ത-
ന്നീശനിശ്ചയമറിഞ്ഞിടാ നരന്‍
ആശ നിഷ്ഫലവുമായ്‌ വരുന്നവ-
ന്നാശിയാതിഹ വരുന്നഭീഷ്ടവും.
കുമാരനാശാന്‍(നളിനി)